വാക്കുകളും വിവേകങ്ങളും ചിന്തകളും ചരിത്രങ്ങളും ഒരു മാലയിൽ കോർത്ത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥതലങ്ങളുടെ അകക്കാമ്പുകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന ആഖ്യാന ചാരുതയാണ് ഇന്ത്യൻ മണ്ണിൽ പുകൾപെറ്റ ലോക പ്രശസ്ത അറബി സാഹിത്യകാരൻ അബുൽഹസൻ അലി ഹസൻ നദ്‌വിയുടെ "ഇലൽ ഇസ്‌ലാമി മിൻ ജദീദ്" സമർപ്പിക്കുന്നത്.
ഓരോ താളുകളിലും പിന്തുടരുന്ന ചരിത്ര നിഴലാട്ടവും അവതരണത്തിലെ സൗകുമാര്യതയും പ്രതിപാദന വിഷയത്തിലെ സമഗ്രാവതരണത്തിന്റെ രചനാതന്ത്രമായി മാറുന്നു. ആത്മനിന്ദയും ആശങ്കയും അരങ്ങുതകർക്കുന്ന അഭിനവ കാലത്ത് നിരർത്ഥക ന്യായങ്ങളിൽ നിന്നും മാറിനിന്ന് വർത്തമാനത്തിലെ അർത്ഥ ശൂന്യതയിൽ നിന്നും അനിവാര്യമായ ആലോചനകളിലേക്ക് വെളിച്ചംവീശുന്ന "അലീമിയാൻ ശൈലി" കൃതിയെ വേറിട്ടതാക്കുന്നു.
പ്രശസ്ത പ്രഭാഷകന്റെ വാക്ക്ചാരുതിയുടെയും അതുല്യ സാഹിത്യകാരന്റെ ഭാഷാവിന്യാസത്തിന്റെയും സൂഫി പണ്ഡിതന്റെ ആത്മീയ ചിന്തയുടെയും മികച്ച ചരിത്രകാരന്റെ അന്വേഷണ ബുദ്ധിയുടെയും ആകെത്തുകയാണ് " ഇലൽ ഇസ്‌ലാമി മിൻ ജദീദ് " വായനാ സമൂഹത്തിന്റെ മൂടിവെച്ച ഭൗതിക ഭ്രമത്തെ തുറന്നുകാട്ടുകയും ലോകമുസ്‌ലിം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഒരുതരം ഭയത്തെയും പാശ്ചാത്യ മേലാളന്മാർക്ക് മുമ്പിലുള്ള കീഴടങ്ങലിനെയും നിശിതമായി വിമർശിക്കുന്ന ഗ്രന്ഥകാരൻ നീണ്ടുപോയ നിദ്രയിൽ നിന്നും ചാടിയെഴുന്നേറ്റു മുഖം കഴുകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സമർത്ഥമായി അവതരിപ്പിക്കുന്നു.
ഭൗതികതയുടെ പാനപാത്രം നിറഞ്ഞോലിച്ചിരുന്ന പരിതസ്ഥിതിയിലെ ഇസ്‌ലാമിക നിയോഗവും നിയോഗ നിദാനവും സുവ്യക്തമായി അവതരിപ്പിച്ച്, ഗതകാലങ്ങളിലെ ഇസ്‌ലാമിക ഉഥാന -പതനങ്ങൾ പറഞ്ഞുവച്ച്, ഒടുവിൽ ആധുനിക മുസ്‌ലിമിലെ ഇസ്‌ലാം ചോർന്നുപോയതിന്റെ ദയനീയതയും ധിഷണയുടെ ദുർമന്ത്രങ്ങൾക്കും പൈശാചികതയുടെ ദുർബോധനങ്ങൾക്കും വിശ്വാസിയുടെ പ്രതിബിംബമില്ലെന്ന് അനിവാര്യമായി ഓർമ്മപ്പെടുത്തിയും വ്യക്തമായി അടയാളപ്പെടുത്തിയും മാറ്റത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയാണ് രചയിതാവ് വിരാമം കുറിക്കുന്നത്.
വ്യത്യസ്ത സ്ഥലങ്ങളിൽ, വ്യതിരിക്ത കാലങ്ങളിൽ അവതരിപ്പിച്ച അമൂല്യമായ പ്രബന്ധങ്ങളുടെയും പ്രഭാഷണങ്ങളുടെയും കത്തുകളുടെയും സമാഹാരമാണിതെന്ന് എഴുത്തുകാരൻ ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. തന്മൂലം തന്നെ വിഷയങ്ങളിലെ ഏകീകരണം സാധ്യമാണോ എന്നുള്ള ആകുലത രചയിതാവ് പ്രകടിപ്പിക്കുന്നതായും കാണാം. എന്നാൽ കൈയ്യിലെടുത്ത പുസ്തകത്തിന്റെ വായനയിൽ പ്രവേശിച്ച വായനക്കാരന് അനുസ്യൂതമായ വായനാനുഭവമാണ് താളുകൾ സമ്മാനിക്കുന്നത്. പലപ്പോഴും ഓരോ ഭാഗങ്ങളും മറ്റു ഭാഗങ്ങൾക്കുള്ള ഉപോൽബലകമായി മനസ്സാന്തരങ്ങളിൽ രൂപപ്പെടുന്നു.
ലോക മുസ്‌ലിം സമൂഹത്തിന്റെ വേലിയേറ്റത്തിന്റെ നിദാനം വിശ്വാസ വേലിയേറ്റവും കാരിരുമ്പിന്റെ കരുത്തുള്ള ഈമാനിന്റെ ദൃഢമായ വചസ്സുകളാണെന്നും സാമുദായിക വേലിയിറക്കത്തിന്റെ നിമിത്തം ഈമാനിക വേലിയിറക്കവും ഭൗതികതയുടെ സമ്പൽസമൃദ്ധിയിലെ മഞ്ഞളിപ്പുമാണെന്ന് ഓരോ നിമിഷവും വരികൾക്കിടയിലൂടെ വ്യക്തമാകുന്നു. നിറഞ്ഞൊഴുകുന്ന ടൈഗ്രീസിന്റെ മുകളിലൂടെ കുശലാന്വേഷണം നടത്തി നടന്നുപോയ സഅദ് (റ)വും അനുയായികളും ശത്രുപടയുടെ അട്ടഹാസങ്ങൾ അന്തരീക്ഷ നിർഭരമാക്കിയ ചുറ്റുപാടിലും ശത്രുവിന്റെ പരിലാളനയിൽ ജീവിച്ചുപോന്ന മൂസാനബി (അ ) സുദൃഢവിശ്വാസത്തിന്റെ മകുടമായ മാതൃകകളായി പലപ്പോഴും താളുകളിൽ നിറഞ്ഞുനിൽക്കുന്നു.
ലോകത്തിന്റെ അത്യുന്നതിയിൽ വിരാജിച്ചിരുന്ന താർത്താരികളെ അധികാരക്കസേരകളിൽ നിന്ന് താഴെ ഇറക്കിയതും കിസ്റ കാലഗതിയടഞ്ഞതും റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങൾ ഇസ്‌ലാമിന് കീഴിൽ വന്നതും അരനൂറ്റാണ്ട് കൊണ്ട് അർദ്ധഗോളം കീഴടക്കിയതുമായ ഇസ്‌ലാമിയ്യത്തിന്റെ പ്രതാപ വർത്തമാനങ്ങൾ അചഞ്ചലമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുവെച്ച ഗ്രന്ഥകാരൻ നൂറ്റാണ്ടുകളായി യൂറോപ്യൻ ക്രൈസ്തവരെ ഉന്നത പദവിയിലിരുത്തി അവർക്കുമുമ്പിൽ ഒരു അടിമയെപ്പോലെ മുസ്‌ലിം സമൂഹം ജീവിക്കുകയാണെന്നും സാമൂഹിക ദൗർബല്യം ഈമാനിക ദൗർബല്യത്തിന്റെ അനന്തരാവകാശമണെന്നും ജാഹിലിയ്യ സമൂഹവും ആധുനികസമൂഹവും കാലഘടനയിലല്ലാതെ വ്യത്യാസമില്ലെന്നും സുവ്യക്തമായി അവതരിപ്പിക്കുന്നു.
പല കാര്യങ്ങളിലും സമൂഹത്തെ നിശിതമായി വിമർശിക്കുന്നുണ്ട് അലീമിയാൻ. രൂക്ഷമമെന്നല്ല മർമ്മം നോക്കി കുത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. പലപ്പോഴും വിമർശനങ്ങൾ വരച്ചിട്ട വരികളിലൂടെ കടന്നുപോകുമ്പോൾ വായനക്കാരന്റെ കണ്ണുകൾ സജലമാകുന്നു.ഖൽബിനകത്ത് സ്വന്തത്തോടുള്ള ചോദ്യങ്ങൾ ഉയരുന്നു.ഹൃദയങ്ങൾ പ്രകമ്പനം കൊള്ളുന്നു. വിമർശനങ്ങളിൽ പോലും വല്ലാത്ത ആകർഷണീയത ചേർത്ത് വെച്ചത് പോലെ.
വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ശേഷം ഗ്രന്ഥകാരൻ " വിമർശനങ്ങളിൽ ജനങ്ങൾക്ക് ജീവനുണ്ടെന്നാണ്" അറബിക്കവി പറഞ്ഞതെന്നും പ്രസ്തുത കാവ്യതല്ലജങ്ങളെ ആലിംഗനം ചെയ്തു അനുധാവനം ചെയ്യുന്നവനാണ് താനെന്നും ഇത്തരമൊരു വിമർശനത്തിലൂടെ അനുവാചകരിൽ പുതുജീവന്റെ ഇളം ഇലകളുടെ പ്രതിബിംബം തന്റെ ദൃഷ്ടിയിൽ പതിയുന്നുണ്ടെന്നുമാണ് രചയിതാവിന്റെ ഭാഷ്യം.
പലപ്പോഴും വരികൾക്കിടയിൽ "സമുദായമേ.." എന്നുള്ള വിളിയാളം മുഴക്കുന്നുണ്ട് നദ്‌വി സാഹിബ്. ഖൽബിനകത്ത് സാമുദായിക വൈകാരികത നുരഞ്ഞു പൊന്തുന്ന അനിർവചനീയമായ രംഗമായിത് അനുഭവപ്പെടുന്നു. "ഉമ്മത്തീ.. "എന്ന തിരുനബിയുടെ സാമുദായിക സ്നേഹത്തിന്റെ ഇഷ്ഖ് വിരിഞ്ഞ വാക്കുകളെപ്പോലെ നിർവൃതി പകരുന്നു.
മുസ്‌ലിംകളിൽ ദീനീബോധം തട്ടിയുണർത്തുക, ജീവിത ലക്ഷ്യം, ആദർശം എന്നിവ അരക്കിട്ടുറപ്പിക്കുക ഇളകിമറിയുന്ന ലോക ചുറ്റുപാടിന്റെ നേതൃത്വത്തിൽ മുസ്‌ലിം സാന്നിധ്യം സാധ്യമാകുക, കൂർക്കം വലിച്ചുറങ്ങുന്ന യാത്രക്കാരെയും അശ്രദ്ധരായി കഴിയുന്ന കപ്പിത്താന്മാരെയും യഥാർത്ഥ ജീവിത കപ്പലിന്റെ പങ്കായം പിടിക്കാൻ സജ്ജമാക്കുക. തുടങ്ങിയ കൃത്യവും വ്യക്തവും ആത്മാർത്ഥമായ ലക്ഷ്യങ്ങളാണ് കൃതിയിലേക്ക് തൂലികയേന്താൻ ചേതോവികാരമാ യിത്തീർന്നതെന്ന് നദ്‌വി സാഹിബ് "ഒരു വാക്ക്" എന്ന് തലക്കെട്ട് നൽകി ഒരായിരം വാക്കുകളുടെ ആന്തരികാർത്ഥങ്ങളിലേക്ക് പങ്കായമേന്തിയ ആമുഖത്തിൽ തന്നെ പറഞ്ഞുവെക്കുന്നുണ്ട്.
ഉദ്ദിഷ്ട ലക്ഷ്യങ്ങൾ സമർത്ഥമായി അവതരിപ്പിക്കാൻ രചയിതാവിന് സാധിച്ചിട്ടുണ്ടെന്നത് പച്ചപ്പരമാർത്ഥം തന്നെ. മറ്റൊരർത്ഥത്തിൽ തുറന്നുപറച്ചിലിന്റെ വേദിയാവുകയാണ് പലപ്പോഴും പേജുകൾ. ഭൗതികത കിനാവ് കണ്ട് ആഡംബരത്തിന്റെ പട്ടുമെത്തയിൽ കൂർക്കം വലിച്ചുറങ്ങുന്ന അഭിനവ സമൂഹത്തിന്റെ ഖൽബിലെ ഞാനടയാളങ്ങളുടെയും കൗലിലെ അസഭ്യതകളുടയും അരുതായ്മകളുടെയും ഒരു തുറന്നുപറച്ചിലിന്റെ വേദി.
സൈദ്ധാന്തിക അകാലചരമമടയുന്നതിന്റെ തത്രപ്പാടിലിരിക്കുന്ന അഭിനവകാലത്ത് ആത്മീയതയുടെ അനന്തതയിലേക്ക് അഗ്നിസ്ഫുലിംഗമായി ഉയർത്തെഴുന്നേൽക്കാനുള്ള പ്രചോദനമാണ് ഈ കൃതിയെന്ന് നിസ്സംശയം പറഞ്ഞു വെക്കാം. അപകർഷതാബോധം അരങ്ങുതകർക്കുന്ന ആധുനിക കാലത്ത് മാനസിക സങ്കുചിതത്തിൽ നിന്നുമുള്ള ബൗദ്ധികമായ മോചനത്തിന്റെ മരുന്നുകളാളാണ് നിർദേശങ്ങളായി അലിമിയാൻ നൽകുന്നത്.
അതുല്യമായ ആശയങ്ങളും അനിർവചനീയമായ അവതരണശൈലിയും സമ്മേളിക്കുന്ന നിസ്തുലമായ അക്ഷരക്കൂട്ടങ്ങൾ കൊണ്ടുള്ള അലീമിയാന്റെ
പ്രസ്തുത തീർത്ഥയാത്ര ലോകത്തിന്റെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഓരോ വിവർത്തനവും ഗ്രന്ഥത്തിന്റെ പ്രൗഢിയായി ഇന്നും പ്രോജ്വലിച്ചു നിൽക്കുകയാണ്. മൗലാനയുടെ ജീവിതകാലത്തുതന്നെ മലയാളവിവർത്തനം പ്രാരംഭം കുറിച്ചിരുന്നുവെങ്കിലും മൗലാനയുടെ വിടവാങ്ങലിന് ശേഷമാണ് മലയാളവിവർത്തനം അക്ഷരകൈരളിയുടെ കരങ്ങളിലേക്ക് എത്തുന്നത്.
യുവ പണ്ഡിതനും പ്രഭാഷകനും തൂലികക്കാരനുമായ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പാണ് മലയാള വിവർത്തകൻ. അലീമിയാൻ ആകർഷണീയമായ അറബിയിൽ കൊത്തിവച്ച അക്ഷരകൂട്ടങ്ങൾ ക്ക് തനിമയൊത്ത മലയാളത്തിൽ, ചന്തം ചോരാത്ത ശൈലിയിൽ അനിർവചനീയമായ അവതരണമാണ് വിവർത്തകൻ താളുകളിൽ വിരുന്നൊരുക്കുന്നത്.
പദഘടനയിലെ പ്രൗഢിയും വാക്കുകളിലെ വശ്യതയും ആശയങ്ങളിലെ സമ്പൂർണ്ണതയും വിവർത്തനത്തിന് വല്ലാത്ത പ്രതാപം പകരുന്നു. നിർഗളിക്കുന്ന സാഹിത്യങ്ങളുടെ നിറഞ്ഞുനിൽക്കുന്ന സമ്മേളനഭൂമിയായിട്ടാണ് വിവർത്തന ഗ്രന്ഥം അനുഭവപ്പെടുന്നത്. മറ്റൊരു അർത്ഥത്തിൽ വിവർത്തന ഗ്രന്ഥത്തിൽ വിവർത്തകൻ ഉപയോഗിച്ച ശൈലിയും രീതിയും സാഹിത്യ ഘടനയുമെല്ലാം തന്നെ മറ്റൊരു ചർച്ചാവിഷയമാണ്.കടമേരി റഹ്മാനിയ്യയിലെ പ്രസിദ്ധീകരണ വിഭാഗമായ ബഹ്ജത്ത് പബ്ലിക്കേഷനാണ് മലയാള വിവർത്തനത്തിന്റെ പ്രസാധകർ.
മിന്‍ഹാജ് ഇ. കെ ചാഴിയോട്

COMMENTS